Tuesday, July 23, 2019

തിരിച്ചിറക്കം


ഉള്ളിൽ ഒരു നദി ഉറവിലേക്ക് തിരിച്ചിറങ്ങുന്നുണ്ട് കടൽ വിട്ടകലുമ്പാൾ ഉപ്പിന്റെ കണ്ണീർ പിന്നിൽ നീറി അകലുന്നുണ്ട് സ്നാന ഘട്ടങ്ങൾ പകർന്ന വിഴുപ്പുകൾ മാഞ്ഞുമായുന്നുണ്ട് അരുവികളുടെ അടരുകൾ തേടി ജലവിരലുകൾ അരിച്ചിറങ്ങുന്നുണ്ട് പുൽക്കൊടിയുടെ വേരുപടലങ്ങളിൽ ഒരു തുള്ളി നിറമില്ലാതെ സൂര്യനെ കാത്തു നിൽക്കുന്നുണ്ട്

പഴയ വഴികൾ

പഴങ്കഥകളിൽ അഭിരമിക്കുന്നവർ വാർദ്ധക്യത്തിന്റെ മഞ്ഞക്കണ്ണുകളിൽ ലോകം കാണുന്നു മുന്നിൽ നടന്നു മറയുന്ന ജീവിതങ്ങളിൽ മറന്നു തുടങ്ങിയ മിടിപ്പുകൾ തേടും സിനിമാ പാരഡൈസോയിലെ നായകൻ വൃദ്ധനല്ല അയാൾ പ്രണയത്തിന്റെ കടൽ നീന്തി കടന്നവൻ പഴയ പ്രണയകഥ ഒരിക്കലും ആരോടും പറയാതിരുന്നവൻ ഫ്ലോറൻസോ അരിസ ഒരിക്കലും വാർദ്ധക്യം അടുത്തുവരാത്തവൻ പ്രണയയാനത്തിന്റെ മഞ്ഞപതാകയ്ക്കു കീഴിൽ യൗവനം വിരിച്ചവൻ വലിയ മത്സ്യവുമായി കടൽ താണ്ടിയെത്തിയത് കിഴവനല്ല പഴങ്കഥകളിലെ ഇടവഴികളിൽ ഇപ്പോൾ കോളാമ്പി പൂക്കളില്ല നടന്നു പോകുന്നവർ പഴയ കഥകൾ കേൾക്കുന്നവരുമല്ല

Sunday, May 6, 2018

കിളികൾ


എപ്പോഴും വാതിലടച്ച് നിശബ്ദരായി കഴിഞ്ഞിരുന്ന ഫ്ളാറ്റിലെ മരുമകൾ ആത്മഹത്യ ചെയ്തത്രേ പാതി തുറന്ന വാതിലിലൂടെ കൂട്ടിലിട്ട കിളികൾ ചിലയ്ക്കുന്നത് കാണാം

Saturday, January 13, 2018

എഴുതപ്പെട്ടത്

കറുത്ത ബോർഡിൽ ടീച്ചർ വരച്ച കടലും സൂര്യനും വഞ്ചിയും .
കറുത്ത കടലു താണ്ടി വഞ്ചിയിൽ അപ്പൻ കരയിലെത്തി.
ചോക്ക് വരയുടെ പരുത്ത ചിരിയിൽ നിന്നു. പിന്നെ മണ്ണ് പറ്റിയ കൈകൾ നീട്ടി
തുറന്ന കണ്ണിൽ വീശിയകാറ്റ് ഉപ്പുനീറ്റി മറത്തുണി കീറി പറന്നു
കത്തിച്ച തിരിവെട്ടം മാഞ്ഞു പുറത്ത് ഇരുട്ടിന്റെ കടൽ ആർത്തു
ഒരു വിവരോമില്ല ഇതുവരെ വാതിലിലാരോ പറഞ്ഞിറങ്ങി
"എന്റെ ദൈവമേ " അമ്മൂമ്മ ശ്വാസം മുട്ടി തേങ്ങി
ആകാശത്തെ കടലിൽ നിന്നും വേർതിരിച്ച് ഒരു മിന്നൽ വേരു പായിച്ചു .
ഭിത്തിയിലെ വിടവിലൂടെ അമ്മയുടെ കവിളിലെ കണ്ണീർ ചാലിലൂടെ ചാരിവച്ച സ്ലേറ്റിന്റെ പൊട്ടലിൽ വന്നു ചിതറി
തളർന്നു കിടപ്പിലായ അപ്പൂപ്പൻ ശ്വാസം തടഞ്ഞു ചുമച്ചു പിന്നെ പറഞ്ഞു എല്ലാം എഴുതപ്പെട്ടത്

Sunday, November 19, 2017

ഇല പൊഴിയുന്ന കാലം












ഓരോ ഇലയും പൊഴിയുന്നത്
മടങ്ങിയ വസന്തത്തെ കാത്ത്‌ കാത്ത് 
മഞ്ഞച്ച് മരവിച്ച് ..

കൊഴിഞ്ഞ കാലത്തെ ഓര്‍മകളെ നിറച്ച് ..
കൊമ്പുകളില്‍ ചേർന്നു  പാടിയ കിളിയുടെ
പാട്ടിനെ നെഞ്ചിലേറ്റി ..

അവസാനം വീശിയ കാറ്റിൽ  അങ്ങിനെ ഉലഞ്ഞു
ഞരമ്പുകൾ വേർപെട്ട്  ഒന്ന്  ചുറ്റി പറന്ന്
മണ്ണിൽ മുഖം ചേർത്ത്
വേരുകളോട് ചേര്‍ന്ന് ..

പാതി കഴിഞ്ഞതും ...പാതിതുടക്കവുമായി അങ്ങിനെ ...

Sunday, August 27, 2017

ഫോട്ടോഷോപ്പില്‍ പൂക്കളം വരയ്ക്കുമ്പോള്‍

ഫോട്ടോഷോപ്പില്‍ പൂക്കളം വരയ്ക്കുമ്പോള്‍ ....
എന്നോ ഓടി മറഞ്ഞൊരു കാലത്തിന്‍ ..എന്നോ മറഞ്ഞ നിറങ്ങള്‍ .. മങ്ങി തെളിഞ്ഞു ..
ഓര്‍മയുടെ വിരുന്നോരുങ്ങുന്നു ...
ചുവപ്പിനു കൃഷ്ണകിരീടം ..
താഴെ പച്ചയില്‍ ..അമ്മമ്മ മുറുക്കി തെറിച്ചു... പടര്‍ന്ന നിറം..ധന്വന്തരം കുഴമ്പിന്റെ മണം..
മഞ്ഞ ..കോളാമ്പി പൂവിന്റെ ..ഷാഹിനയുടെ വീടിന്റെ ..വിടര്‍ന്ന ചിരിയുടെ ..
വീടുമാറി പോകുമ്പോഴും ആ മഞ്ഞ നിറമായിരുന്നു ലോറിക്കും ..
ഒരു താമരയെയുള്ളൂ അത് നിന്‍റെ പൂക്കളത്തില്‍ വച്ചോളൂ ..
നീട്ടിയ താമര പൂവിനു ഉമയുടെ ചുണ്ടിന്റെ നിറം..
താമര തേടി ഓര്‍മയില്‍ മുങ്ങിയ ജോണിന്റെ കണ്ണുകള്‍ ..
നനുത്ത പച്ചയില്‍ കാലില്‍ തൊടുന്ന തുമ്പ പൂവിന്റെ നിറം..
പൂ തേടി ഒരുമിച്ചു പോയ വിധൂരതയുടെ നിറം..ചതഞ്ഞ പുല്ലിന്റെ ഗന്ധം ..
കുന്നിനുമപ്പുറം വിരിഞ്ഞ കാക്കപ്പൂവിന്റെ നിറം..ചുണ്ടിന്റെ വേദന കടിച്ചമാര്‍ത്തിയ നിറം..
നീ നീട്ടിയ തുടിക്കുന്ന ഹൃദയം ചെമ്പരത്തിയുടെ ചുവപ്പ്..
നടന്നു മറയുമ്പോള്‍ മറക്കാതിരിക്കാന്‍ തൊട്ടാവാടിയുടെ തലോടലിന്‍ നീട്ടല്‍ ..
നിന്‍റെ ഓര്‍മകള്‍ക്ക് മറക്കാത്ത പൂവിന്‍റെ നിറം..
പൂവെന്ന് കരുതി നീട്ടിയ കയ്യില്‍ നിന്ന് പറന്നകന്ന ..
ശലഭത്തിന്റെ നിറമായിരുന്നു .അകന്നുപോയ .സ്വപ്നങ്ങളുടെ നിറം
അല്ലെങ്കില്‍ പുതിയ നിറങ്ങള്‍ കൊണ്ടു ആരും കാണാത്ത രൂപത്തില്‍ ..ഫ്ലെക്സില്‍ പ്രിന്റ് ചെയ്തെടുക്കാം അടുത്ത കൊല്ലവും ഉപയോഗിക്കാം ..പെയ്ന്ടിന്ടെ മണമാവും അതിന് .. പിന്നെ..ഓര്‍മകളില്‍ നിന്നും മോചനവും ..
കൊഴിഞ്ഞ പൂക്കാലമാണല്ലോ ഓര്‍മകളില്‍ വിടരുന്നത് .....

Thursday, December 15, 2011

ഈ തീരത്ത് എന്‍റെ കാല്പാടുകള്‍ കാണാതാകുമ്പോള്‍
നീ എന്നെ ഓര്‍ക്കുകയില്ല . (ടാഗോര്‍)